ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരം സ്വദേശി സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഹോം ഗാർഡായ സോമസുന്ദരവും സോണിയയും ആറുമാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം.
സോണിയ ഗർഭിണിയായതോടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സോമസുന്ദരം സംശയം പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
രാവിലെ സോണിയയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് സോണിയയെ മരിച്ച നിലയിൽ കണ്ടെത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കുട്ടികളുണ്ടാകില്ലെന്നും, ഭാര്യയുടെ ഗർഭത്തിന് മറ്റാരോ ഉത്തരവാദിയാണെന്ന സംശയമാണ് ഉണ്ടായിരുന്നതെന്നും സോമസുന്ദരം പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ നടന്ന മരണമെന്നതിനാൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.











