പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടേകുന്നു. തദ്ദേശതിരഞ്ഞെടുപ്പു മുതൽ രാജിക്കാര്യം ചർച്ചയായിരുന്നെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ സിപിഎമ്മും കോൺഗ്രസും സൂക്ഷ്മ നിലപാടുകൾ സ്വീകരിച്ചതായ വാർത്തകളാണ് പുറത്തുവരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയിൽ നിന്ന് ഒഴിഞ്ഞുനിന്നതോടെ ഉയർന്ന കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ ശശി, വി.എസ് അച്യുതാനന്ദന്റെ മുൻ പി.എ സുരേഷ് എന്നിവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാൽ സുരേഷ് മാത്രമാണ് പിന്തുണയുമായെത്തിയതെന്നും, ഇതിനിടെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതും.
സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പങ്കുവെക്കുന്നത് ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടി വിടാൻ സാധ്യതയില്ലെന്നുമാണ്. ശശി സ്വയം പുറത്തുപോകുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള സൂചനയും ജില്ലാ നേതൃത്വത്തിൽ നിന്നുണ്ട്.










