അഹമ്മദാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ മരണം 242 ആയി. എയർ ഇന്ത്യയുടെ വിമാനമാണ് ഇന്ന് ഉച്ചയോടുകൂടി ലണ്ടനിലേക്ക് പറന്നുയർന്നതിനു പിന്നാലെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചു കയറിയത്. ഗുരുരുത്തരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികൾ മരിച്ചു.
242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 13 കുട്ടികളടക്കം 230 യാത്രക്കാരും 12 ക്രൂ മെംബേർസ് ഉണ്ടായിരുന്നു. തിരുവല്ല പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാർ (39 ) മരിച്ചു. രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ 787 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കേന്ദ്ര മന്ത്രിയും വ്യോമയാന മന്ത്രിയും അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.




