തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുനീക്ക രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി ‘മിഷൻ സമുദ. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനത്തോളം സമുദ്ര-ഉൾനാടൻ ജലപാതകളിലേക്ക് മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ചരക്കുകൂലി കുറയുകയും റോഡുകളിലെ തിരക്കും അപകടങ്ങളും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് .
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക നിർമാണ മേഖലകൾ, ആധുനിക വെയർഹൗസുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈപോർട്ടുകൾ എന്നിവ സ്ഥാപിച്ച് കയറ്റുമതി-ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആഗോള ഷിപ്പിങ് രംഗത്തെ മാറ്റങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ആദ്യ ‘ഗ്രീൻ ബങ്കറിങ്’ (ഹരിത ഇന്ധന വിതരണം) കേന്ദ്രമായി വിഴിഞ്ഞം തുറമുഖത്തെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, ബയോഫ്യുവൽ, എൽഎൻജി തുടങ്ങിയ ഹരിത ഇന്ധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രമായി വിഴിഞ്ഞം മാറുന്നതോടെ നൂറുകണക്കിന് മദർഷിപ്പുകൾ ഇന്ധനം നിറയ്ക്കാൻ ഇവിടം ആശ്രയിക്കേണ്ടി വരും.
അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപമുള്ള വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.






