കൊല്ലം: കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെയാണ് കുടുംബം ആരോപണം ഉന്നയിച്ചത്.
പൊലീസ് മർദ്ദനത്തിൽ ഉണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് സിയാദിന്റെ കുടുംബത്തിന്റെ ആരോപണം. ജൂൺ 16നാണ് വിദ്യാർഥിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ സിയാദിനെ വിട്ടയച്ചിരുന്നു.
വിദ്യാർഥിയെ കാണാതായ സംഭവത്തിൽ സിയാദിന് ബന്ധമില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സിയാദ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വാരിയെല്ലിന് ഏറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.











