കോട്ടയം: മകരവിളക്ക് ദിവസമായ ഇന്നലെ എരുമേലി നഗരത്തിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞു. നിലയ്ക്കലിലെ പാർക്കിങ് സ്ഥലത്ത് വാഹനങ്ങൾ നിറഞ്ഞതോടെയാണു എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞത്. നഗരത്തിലെയും പരിസരങ്ങളിലെയും പാർക്കിങ് മൈതാനങ്ങളിലാണ് തീർഥാടന വാഹനങ്ങൾ തടഞ്ഞിട്ടത്. വാഹനങ്ങളിൽ എത്തിയ തീർഥാടകർ പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ കയറി പോകുകയായിരുന്നു.
ഇതേ സമയം എരുമേലി പൊലീസ് ഇടപെട്ട് നാട്ടുകാരുടെ വാഹനങ്ങൾ കടത്തിവിട്ടു. എല്ലാ പാർക്കിങ് മൈതാനങ്ങളിലും തീർഥാടന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. പിന്നീട് വന്ന വാഹനങ്ങൾ നഗരത്തിലും പരിസരത്തും റോഡിലാണ് നിർത്തിയിട്ടത്. തീർഥാടക വാഹനങ്ങൾ റോഡിൽ തടഞ്ഞതുമൂലം പല സ്ഥലത്തും ഗതാഗതക്കുരുക്കിനു കാരണമായി.
അതിനുശേഷം വൈകിട്ട് അഞ്ചുമണിയോടെ പാർക്കിങ് മൈതാനങ്ങളിലെ വാഹനങ്ങളും പമ്പയ്ക്ക് പോകാൻ പൊലീസ് അനുമതി നൽകി. കഴിഞ്ഞ ദിവസങ്ങളിലെ ഗതാഗത പ്രതിസന്ധികളെ തുടർന്ന് ഇന്നലെ എരുമേലി പഞ്ചായത്തിലെ സ്കൂളുകൾക്കു അവധി ആയിരുന്നു. ടൗണിൽ തീർഥാടകത്തിരക്ക് വർധിച്ചതോടെ എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ ഇന്നലെ പൊലീസ് പിടിച്ചിട്ടത് ആയിരത്തിയിരൂനൂറിൽ പരം വാഹനങ്ങൾ ആയിരുന്നു.
ഇതോടൊപ്പം നഗരത്തിലെ ചെറുതും വലുതുമായ പതിനാറിൽ പരം മൈതാനങ്ങളിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചിട്ടത്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് ഭൂരിഭാഗവും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ വന്ന തീർഥാടകർ വാഹനങ്ങൾ എരുമേലിയിൽ തടഞ്ഞതോടെ മകരവിളക്ക് കാണാൻ പോകുന്ന ഭക്തർ കെഎസ്ആർടിസി ബസുകളിൽ പമ്പയിലേക്ക് പോയി.










