കോയമ്പത്തൂര്‍: പൊള്ളാച്ചി പീഡന പരമ്പര കേസില്‍ 9 പ്രതികള്‍ക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂര്‍ മഹിളാ കോടതി ജഡ്ജി ആര്‍. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എന്‍.ശബരിരാജന്‍ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാര്‍ (30), ആര്‍.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോള്‍ (32), കെ. അരുള്‍നാഥം (39), എം.അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇരകളായ എട്ട് യുവതികള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
കൂട്ടബലാല്‍സംഗ കേസില്‍ പ്രതികള്‍ക്ക് മരണംവരെ ജീവപര്യന്തം തടവ് നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സിബിഐ കോടതിയില്‍ അറിയിച്ചു. 2019 ഫെബ്രുവരിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കോളജ് വിദ്യാര്‍ഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായവരില്‍ പെടുന്നു. മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദപ്രതിവാദങ്ങള്‍ നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇത് ദേശീയ ശ്രദ്ധ നേടിയിരുന്നു. 2016നും 2019നും ഇടയിലാണ് പീഡനങ്ങള്‍ നടന്നത്. ഇരകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ് ഇരകളായവരെ പ്രതികള്‍ വലയിലാക്കിയത്. യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തുകയുമായിരുന്നു.
പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം, സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. വഴിയില്‍വച്ച് മറ്റ് മൂന്ന് പ്രതികള്‍കൂടി കാറില്‍കയറി. നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.






