എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ഇതോടെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കില്ല. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി നിരസിച്ചത്. എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, വോട്ട് നിഷേധം സംബന്ധിച്ച പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. റിറ്റ് ഹർജിയിലൂടെ ഇതിന് പരിഹാരം തേടാനാകില്ലെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിച്ചപ്പോൾ റൂൾ 27 പ്രകാരം പോസ്റ്റൽ വോട്ട് അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഏകദേശം 20,000 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്തത് ഗുരുതരമായ സാഹചര്യമാണെന്നും, അവർ തെരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്തവരാണെന്നും കോടതി വിമർശിച്ചു.
വോട്ട് ചെയ്യാൻ അവസരം നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിക്കുകയും ഇത് നിർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താൻ സാധിക്കണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.




