തൃശൂര്‍: തൃശൂർ പൂരം ആവേശത്തിന് തുടക്കമായി കൊടിയേറ്റം നടന്നു. പ്രധാന പങ്കാളികളിൽ തിരുവമ്പാടിയിലാണ് ആദ്യം കൊടി ഉയർന്നത്. തുടർന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലുമായി കൊടിയേറ്റം പൂർത്തിയായതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു.
ഇന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച പഞ്ചാരിമേളം അവസാനിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ തയ്യാറാക്കിയ കൊടിമരം ആഘോഷപൂർവ്വം കൊടിച്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം കൊടിക്കാലിൽ കൊടിക്കൂറ കെട്ടി.
കുരവയുടെയും ആർപ്പിന്റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി ആകാശത്തേക്ക് ഉയർന്നു. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി ഉയർത്തി. പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവിന്റെ ചടങ്ങുകൾ നടന്നു. വലിയ പാണിക്ക് ശേഷം പുറത്തേക്ക് എഴുന്നേറ്റ ദേവിയെ സാക്ഷിയാക്കി ദേശവാസികൾ കൊടി ഉയർത്തി.
കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ പാറമേക്കാവ് ഉയർത്തി. എട്ട് ഘടക ക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തുടർന്ന് അയ്യന്തോൾ ഉൾപ്പെടെ മറ്റു ക്ഷേത്രങ്ങളും കൊടിയേറ്റം നടത്തി.
ഈ മാസം 24ന് ചമയ പ്രദർശനം നടക്കും. അന്ന് വൈകിട്ട് ഏഴിന് വെടിക്കെട്ടിന്റെ പരീക്ഷണപ്രകടനം ഉണ്ടായിരിക്കും. 25ന് പൂര വിളംബരം അറിയിച്ച് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്ന് പുറപ്പെടും. 26ന് രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങളുടെ പുറപ്പാട് ആരംഭിക്കും. തുടർന്ന് തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും, പിന്നെ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും നടക്കും. അതിന് ശേഷം ലോകപ്രശസ്തമായ കുടമാറ്റം അരങ്ങേറും. 27ന് പകൽപ്പൂരത്തോടെ ചടങ്ങുകൾ സമാപിക്കും.




