കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. പയ്യോളി സ്വദേശിനി ഷമീമയാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്ന ഷമീമ ഒന്നരമാസത്തോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
ഭർത്താവ് നവാസിന്റെ ക്രൂരമായ മർദനത്തെ തുടർന്നാണ് ഷമീമ അബോധാവസ്ഥയിലായതെന്നും പിന്നീട് മരിച്ചതെന്നും കുടുംബം ആരോപിച്ചു. നവാസ് ഷമീമയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
ആറുമാസം ഗർഭിണിയായിരിക്കെയാണ് ഷമീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ നില അതീവ ഗുരുതരമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വായിൽനിന്ന് നുര വന്ന നിലയിലായിരുന്നുവെന്നും സഹോദരൻ ഷാമിൽ പറഞ്ഞു. അബോധാവസ്ഥയിലാകുന്നതിന് മുൻപ് നവാസ് വീട്ടിലുണ്ടായിരുന്നെന്നും എന്നാൽ അഞ്ച്-ആറ് മണിക്കൂർ വൈകിയാണ് ഷമീമയെ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
നവാസ് മുൻപും ഷമീമയെ ആക്രമിച്ചിരുന്നതായും കുടുംബം ആരോപിച്ചു. ഒരു വർഷം മുൻപ് ഓട്ടോറിക്ഷ ഇടിപ്പിച്ച് ഷമീമയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും അന്ന് കൈകാലുകളിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഷമീമയുടെ ഫോൺ ആവശ്യപ്പെട്ട് നവാസ് മർദിച്ചിരുന്നതായും ആരോപണമുണ്ട്.
സഹോദരൻ വിദേശത്തായിരുന്ന സമയത്ത് ഷമീമ തനിക്ക് നേരിടേണ്ടിവന്ന മർദനത്തെക്കുറിച്ച് സുഹൃത്തുക്കൾക്ക് അയച്ച വോയ്സ് സന്ദേശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മുൻപ് രണ്ട് തവണ മർദനത്തെ തുടർന്ന് ഷമീമയുടെ ഗർഭം അലസിയിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ഷമീമയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.











