ന്യൂഡൽഹി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും പെൻഷനും സമയത്ത് നൽകുമെന്ന് ഉറപ്പ് നൽകി. ഓർഡിനറി ബസുകളുടെ എണ്ണം നിലവിൽ വർധിപ്പിക്കാൻ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.
നവകേരള ബസ് നിലവിൽ എവിടെയാണെന്ന് അറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ലൈസൻസ് കാർഡ് നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. തനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും വാഹനം ഓടിക്കാൻ അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി ലഭിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് നേടിയവർക്ക് എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ പലതും പ്രവർത്തനരഹിതമാണെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.






