കൊച്ചി: കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരമായി ഭീഷണി സൃഷ്ടിച്ചിരുന്ന കാട്ടാനയ്ക്ക് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ചു. ഇന്ന് രാവിലെയാണ് നടപടികൾ ആരംഭിച്ചത്. ആനയെ മയക്കുവെടി വച്ച് ബോധം കെടുത്തിയ ശേഷമാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. രണ്ട് ഡോസ് മയക്കുവെടി പ്രയോഗിച്ച ശേഷമായിരുന്നു നടപടി. രണ്ട് ദിവസത്തിനുള്ളിൽ ആനയെ ഉൾക്കാട്ടിലേക്ക് മാറ്റി നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇനി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






