ഹൈദരാബാദ്: ഹൈദരാബാദിൽ 19കാരിയായ കോളേജ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സർക്കാർ റെസിഡൻഷ്യൽ കോളേജ് ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലാണ് സംഭവം. രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കുട്ടിയെ മുറിയിലേക്ക് കൊണ്ടുവന്ന് ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പ്രിൻസിപ്പൽ ഓഫീസ് തുറന്നപ്പോൾ സമീപത്തെ സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ നവജാത ശിശുവിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണം വിദ്യാർത്ഥിനിയിലേക്ക് എത്തിയത്.
ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പുലർച്ചെ 4.30ഓടെ ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിൽ കൊണ്ടുവന്ന് മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുവെന്നാണ് മൊഴി.
കുഞ്ഞിന്റെ തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകവും തെളിവ് നശിപ്പിക്കലും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, പെൺകുട്ടി തന്റെ കസിനായ 22കാരൻ രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നുമാണ് പൊലീസ് കണ്ടെത്തൽ. വിവാഹം ചെയ്യാൻ ഇയാൾ തയ്യാറായില്ലെന്നും ഗർഭകാലത്ത് പിന്തുണ ലഭിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
പ്രസവത്തിന് പിന്നാലെ ആരോഗ്യനില മോശമായ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്ക് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.






