ആലപ്പുഴ: വസ്തുത്തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. എഴുപുന്ന സൗത്ത് കൂവക്കാടുതറ വീട്ടിൽ സോമൻ (42) ആണ് ശിക്ഷിക്കപ്പെട്ടത്. കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻ കോടതി ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
സോമന്റെ ഭാര്യയുടെ സഹോദരൻ കൂവക്കാടുതറ വീട്ടിൽ ശശിയെ അരിവാൾകൊണ്ട് പിടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 2020 ജൂൺ 27-നു രാത്രി ഒൻപതിനായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി.
സോമൻ ഇതേയാളെ ഈ കേസിനുശേഷം വീണ്ടും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ചേർത്തല അസിസ്റ്റൻസ് കോടതി ഏഴുവർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നിലവിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. പ്രതിയെ തിരുവനന്തപുരം സെൻട്രർ ജയിലിൽനിന്നാണ് വിധിപറയാൻ ഹാജരാക്കിയത്.










