ഒരിക്കൽ ശ്രമിച്ച് കൈപൊള്ളിയ എഫ്സിആർഎ നിയമത്തിൽ വീണ്ടും കൈവെച്ച് കേന്ദ്ര സർക്കാർ. അന്ന് തെരഞ്ഞെടുപ്പ് മൂക്കിൻ തുമ്പിലെത്തി നിൽക്കെ ഭേദഗതിക്ക് ശ്രമിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ നിന്ന് വലിയ വിമർശനം ഏറ്റുവാങ്ങിയ പക്ഷേ ഇത്തവണ മറ്റ് ബഹളങ്ങൾക്കിടെ പാസാക്കുകയായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രം. അന്ന് ഒഴിവാക്കിയത് തന്നെ വോട്ട് ചോരുമെന്ന് ഭയന്നിട്ടായിരുന്നു. പക്ഷേ എന്നിട്ടും കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല. അതോടെ, ഇനി വരുന്നത് അനുഭവിച്ചോ എന്ന തരത്തിൽ പിസി ജോർജ് അടക്കം പല ബിജെപി നേതാക്കളും ഭീഷണി മുഴക്കിയിരുന്നതുമാണ്. അതാണ് ഇപ്പോൾ നടപ്പാക്കാൻ പോകുന്നത്. മാർച്ചിൽ ലോക്‌സഭയിൽ കേന്ദ്രമന്ത്രി നിത്യാനന്ദ റായ് ആണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ അവതരിപ്പിച്ചത്.
സർക്കാരിതര സംഘടനകൾക്കും അസോസിയേഷനുകൾക്കുമുള്ള വിദേശസംഭാവന നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ചട്ടങ്ങൾ ഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. 22നാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്രം നിർദേശിച്ചിട്ടുള്ള ഉദ്ദേശ്യങ്ങളുടെ പട്ടികയിൽ നിന്ന് മാത്രമേ ഇനി വിദേശ സംഭാവന സ്വീകരിക്കാൻ സാധിക്കൂ. സംഘടനകൾ തങ്ങളുടെ പ്രവർത്തന ലക്ഷ്യവും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന വിവരവും വെളിപ്പെടുത്തണം. വിദേശ പൗരന്മാർ ഉൾപ്പെടുന്ന സംഘടനകൾക്ക് അനുമതി നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഫണ്ട് വിനിയോഗത്തിന്റെ പരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിലേതു പോലെ പൊതുവായ പ്രവർത്തനങ്ങൾക്കും ലക്ഷ്യങ്ങൾക്കുമായി ഇനിമുതൽ വിദേശ സംഭാവനയ്ക്ക് അനുമതി തേടാനാകില്ല. മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് വിഭാഗങ്ങളിലായി 105 തരം പ്രവർത്തനങ്ങളിലൊന്ന് കൃത്യമായി കാണിച്ചാലേ എഫ്‌സിആർഎ രജിസ്‌ട്രേഷൻ അനുവദിക്കൂ. മതപരിവർത്തനത്തെ വിലക്കിക്കൊണ്ടാണ് പുതിയ ചട്ടഭേദഗതികൾ നിലവിൽ വന്നിരിക്കുന്നത്. പിന്നാലെ ക്രിസ്ത്യൻ സഭകൾ ആശങ്കകളറിയിച്ച് രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്.
വിദേശ ഫണ്ട് തേടുന്ന എൻജിഒകൾ കേന്ദ്രം നിലവിൽ വ്യക്തമാക്കിയിട്ടുള്ള അഞ്ച് വിഭാഗങ്ങളിൽ ഒന്നിൽ രജിസ്റ്റർ ചെയ്യണം. സാമൂഹികം, സാമ്പത്തികം, വിദ്യാഭ്യാസം, സാംസ്കാരികം, മതം എന്നിവയാണ് അഞ്ച് വിഭാഗങ്ങൾ. ഓരോ വിഭാഗത്തിലും അനുവദനീയമായ പ്രവർത്തനങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. എൻജിഒകളുടെ നിലവിലെ പ്രവർത്തനങ്ങൾ, ഏതെല്ലാം ഇടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ടെന്ന വിവരം, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ വെളിപ്പെടുത്തണം. എഫ്‌സിആർഎ രജിസ്റ്റർ ചെയ്യുന്നവർക്കുള്ള മുൻ സിംഗിൾ ഫീസിനു വിപരീതമായി, പ്രവർത്തിക്കുന്ന ഓരോ വിഭാഗത്തിനും, സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പ്രത്യേക ഫീസ് നൽകണം.
പുതിയ രജിസ്ട്രേഷനുകൾക്ക് ഈ മാനദണ്ഡങ്ങൾ ബാധകമാണ്. നിലവിലുള്ള രജിസ്ട്രേഷനുകൾ അടുത്ത ഒരു വർഷത്തിനുള്ളിൽ നിബന്ധനകൾ പാലിക്കണം. ലംഘനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും. വിദേശത്തുനിന്ന് ലഭിക്കുന്ന പണത്തിന്റെ ഉറവിടവും വിനിയോഗവും പൂർണമായും സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ചട്ടങ്ങൾ കർശനമാക്കിയിരിക്കുന്നത്. പുതിയ ഭേദഗതികൾ പ്രകാരം വ്യക്തികളും സംഘടനകളും തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നിർബന്ധമായും സർക്കാരിന് കൈമാറണം. എഫ്സിആർഎ രജിസ്‌ട്രേഷൻ, മുൻകൂർ അനുമതി, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ അപേക്ഷകളിൽ സംഘടനകളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകേണ്ടിവരും.
സർക്കാർ നിശ്ചയിച്ച പട്ടികയിൽ നിന്നുള്ള പ്രവർത്തന മേഖലയാണ് തെരഞ്ഞെടുക്കേണ്ടത്. ഈ വിവരങ്ങൾ സംഘടനകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ചില വിഭാഗങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം എന്നുള്ള വിഭാഗത്തിൽ 22 പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭരണഘടനാ അവകാശങ്ങൾ, മൗലിക കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ രാഷ്ട്രീയേതര സ്വഭാവമുള്ളതായിരിക്കണം എന്ന മുന്നറിയിപ്പ് പ്രത്യേകമായി നൽകുന്നുണ്ട്. 18 പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള്ള സാംസ്കാരിക വിഭാഗത്തിലും രാഷ്ട്രീയ/പ്രത്യയശാസ്ത്ര ഉള്ളടക്കങ്ങൾക്ക് വിലക്കുണ്ട്.
മത വിദ്യാഭ്യാസം, ധാർമിക പ്രബോധനം, സത്സംഗ്, പ്രഭാഷണങ്ങൾ, ധ്യാനം, ശ്മശാന സ്ഥല വികസനവും പരിപാലനവും എന്നിവ ഉൾപ്പെടെ 16 അനുവദനീയമായ മതപരമായ പ്രവർത്തന വിഭാഗങ്ങളുണ്ട്. സാമ്പത്തിക വിഭാഗത്തിലന് കീഴിൽ 19 പ്രവർത്തനങ്ങളും സാമൂഹിക വിഭാഗത്തിന് കീഴിൽ 30 പ്രവർത്തനങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
എഫ്‌സിആർഎ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന മറ്റൊരു ഉത്തരവും എംഎച്ച്‌എ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള ആവശ്യങ്ങൾക്ക് പുറമെയുള്ള ആവശ്യങ്ങൾക്ക് ഫണ്ട് ഉപയോഗിക്കുന്നതിന്, ഉപയയോഗിച്ച തുകയുടെ 30 ശതമാനം വരെയോ 1 ലക്ഷം രൂപയോ പിഴ ഈടാക്കാം. ഉയർന്ന തുക ഏതാണോ അത് പിഴയായി കണക്കാക്കും. അനുവദനീയമായ ചെലവുകളുടെ പരിധിക്കപ്പുറം ചെലവഴിച്ചാലും ഒരുലക്ഷം രൂപ പിഴ ഈടാക്കും.
ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരർ ഭരണസമിതിയിലുള്ള സംഘടനകൾക്ക് സാധാരണ സാഹചര്യങ്ങളിൽ എഫ്‌സിആർഎ രജിസ്‌ട്രേഷൻ നൽകില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് ഇളവുനൽകാം. രജിസ്‌ട്രേഷൻ പുതുക്കാൻ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷംരൂപ വിദേശ സഹായം ചെലവഴിച്ചിരിക്കണം. പ്രവർത്തന രഹിതമായ സ്ഥാപനങ്ങൾ ലൈസൻസ് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പിക്കാനാണിത്. പ്രവർത്തന മേഖലയിൽ മാറ്റമുണ്ടായാലും അധികൃതരെ അറിയിക്കണം.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് മുൻകൂർ അനുമതിക്കും കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. സ്ഥിര രജിസ്ട്രേഷൻ ഇല്ലാത്ത സംഘടനകൾക്ക് പ്രത്യേക പദ്ധതികൾക്കായി വിദേശ ഫണ്ട് സ്വീകരിക്കണമെങ്കിൽ മുൻകൂർ അനുമതി നിർബന്ധമാണ്. പുതിയ സംഘടനകൾക്കും പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകൾക്കുമായി ഈ സംവിധാനം പ്രധാനമായും ബാധകമാകും. വിദേശത്തുള്ള നിർദ്ദിഷ്ട ദാതാവിൽ നിന്ന് എത്ര തുക, ഏത് പദ്ധതിക്ക് വേണ്ടി ലഭിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഈ അനുമതി ലഭ്യമാകൂ.
അപേക്ഷകളോടൊപ്പം സമർപ്പിക്കേണ്ട രേഖകളിലും പുതിയ വ്യവസ്ഥകൾ വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, പ്രവർത്തന റിപ്പോർട്ടുകൾ, ആവശ്യമായ സത്യവാങ്മൂലങ്ങൾ എന്നിവ നൽകേണ്ടതാണ്. സാമ്പത്തിക ഇടപാടുകളുടെ സൂക്ഷ്മ പരിശോധനയ്ക്കാണ് ഇത് വഴിയൊരുക്കുന്നത്.
പുതിയ ചട്ടഭേദഗതികൾ വിദേശ ഫണ്ടിന്റെ പ്രവാഹത്തിലും ഉപയോഗത്തിലും കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് എന്നാണ് കേന്ദ്രം പറയുന്നത്. പക്ഷേ ഉദ്ദേശശുദ്ധിയെ പൂർണമായും വിശ്വാസത്തിലെടുക്കാനാകില്ല എന്ന നിലപാട് തന്നെയാണ് സഭകൾക്ക്. സന്നദ്ധ സംഘടനകൾക്ക് ഇത് കൂടുതൽ ബാധ്യതകൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒപ്പം, തങ്ങൾക്കിഷ്ടമില്ലാത്ത സംഘടനകളേയും മതവിഭാഗങ്ങളേയും ഒതുക്കാനും പീഡിപ്പിക്കാനും ഈ നിയമം ഇനി കേന്ദ്രം ഭരിക്കുന്ന ബിജെപി ഉപയോഗിക്കുമെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക.




