തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടി.
വെള്ളിയാഴ്ച വൈകീട്ട് ലോക്ഭവനിലെത്തിയ പിഎസ്‌സി സെക്രട്ടറിയോട് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ ചോദിച്ചത്. ആഭ്യന്തര അന്വേഷണം നടത്തിയതും സ്വീകരിച്ച നടപടികളും സെക്രട്ടറി വിശദീകരിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച പരാതികളിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച് നേരത്തെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷണങ്ങളിൽ പരീക്ഷാ മൂല്യനിർണയത്തിലും അഭിമുഖ പരീക്ഷയിലും ഉൾപ്പെടെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അർഹരായവരെ ഒഴിവാക്കി അനർഹർക്ക് നിയമനം നൽകിയെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഗവർണർ വിശദീകരണം തേടിയത് പിഎസ്‌സിയുടെ നടപടികൾ കൂടുതൽ ശ്രദ്ധയിൽപ്പെട്ടതിന്റെ ഭാഗമായാണ്.


