തിരുവനന്തപുരം: പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പരിപാടിയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി മാതാപിതാക്കളോടും രക്ഷാകർത്താക്കളോടും അഭ്യർത്ഥിച്ചു. സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ രാവിലെ എട്ടിന് ആരോഗ്യ മന്ത്രി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി, മേയർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാനത്ത് 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 46,663 സന്നദ്ധ പ്രവർത്തകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവ ഉൾപ്പെടെ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിൽ 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവങ്ങൾ, മേളകൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകൾ ഒരുക്കും.
പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾക്ക് ജൂൺ 29, 30 തീയതികളിൽ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.






