നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ ഒരു ഉപതെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ ബാധ്യതയാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇടതുഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിറങ്ങിയ പി വി അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന്റെ രാഷ്ട്രീയമാണ് ഇപ്പോഴത്തെ നിലമ്പൂരിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടത് സ്ഥാനാര്‍ത്ഥിയെ നേരിടുന്നതിനൊപ്പം പി വി അന്‍വറേയും നേരിടേണ്ടി ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അന്‍വര്‍ ഇടഞ്ഞത്. യുഡിഎഫിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി നേരത്തെയും അന്‍വര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി. ഇപ്പോൾ അൻവർ ഒന്നുംകൂടി കോൺഗ്രസിനെതിരെ നേരിട്ട് ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്.






