തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് അലർട്ടുണ്ട്. നാളെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
21-ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായതോടെ പന്തലായനിയിൽ ഇടിമിന്നലിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ എട്ടോടെ പന്തലായനിയിലെ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റു. ആളപായമില്ലെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും വീടിന്റെ തറയിലും ഭിത്തിയിലും വിള്ളൽ രൂപപ്പെടുകയും ചെയ്തു.
അതേസമയം, കടലിലും കടൽപ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോമാലിയൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
കന്യാകുമാരി തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ മേഖലകളിലും 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.






