കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്.
പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു ചൂരവേലിലിന്റെ നേരിട്ടുള്ള മാർഗനിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പരിസ്ഥിതി സന്തുലനത്തിനും ഗ്രാമത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ഇത്തരം കൃഷികൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൊയ്‌ത്തുത്സവത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം വിദ്യാർത്ഥികളോടൊപ്പം ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ നിർമൽ കുര്യാക്കോസ്, ഷീന ജോൺ, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, വോളണ്ടിയർ സെക്രട്ടറി അഭിനവ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.






