കേരള രാഷ്ട്രീയത്തിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തുകയാണ് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ ഹരിദാസിന്റെ പേര്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം, വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഈ പ്രാവശ്യം ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അല്ലെങ്കിൽ അടൂർ മണ്ഡലമാണെന്നും കേൾക്കുന്നു. എന്നാൽ ഉയരുന്ന ചോദ്യം ഇതാണ് ഇത്തവണയെങ്കിലും നിയമസഭയുടെ പടി ചവിട്ടാൻ രമ്യഹരിദാസിന് സാധിക്കുമോ?
തുടക്കത്തിൽ രമ്യ ഹരിദാസ് കോൺഗ്രസിലെ യുവതലമുറ നേതാക്കളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട അവർ, പാർലമെന്റിലെ ഇടപെടലുകളിലൂടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളും ശക്തമായ പ്രസംഗങ്ങളും അവരെ പാർട്ടിയിലെ ഭാവി നേതാക്കളിലൊരാളായി ഉയർത്തിക്കാട്ടിയിരുന്നു.
എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലേറ്റ പരാജയം രമ്യയുടെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി എന്നതും സത്യമാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നുള്ള പരാജയം വലിയ തിരിച്ചടിയായിരുന്നു. തുടർന്ന് ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും പാർട്ടി രമ്യയെ പരീക്ഷിച്ചു. അവിടെയും അവർ നേരിട്ടത് പരാജയമാണ് . രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റ നേതാവിനെ വീണ്ടും മത്സരിപ്പിക്കുന്നതെന്തിന് എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.










