ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ജയ്ഷെയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ഇവരുടെ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറിന്റെ സഹോദരൻ മുസാഫർ റാത്തറാണ്. ആദിൽ റാത്തറെ ചോദ്യം ചെയ്തതിനിടെയാണ് ഈ പ്രധാന വിവരങ്ങൾ ലഭിച്ചത്. ജയ്ഷെയുമായുള്ള അടുത്ത ബന്ധം മുസാഫറിനുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവടങ്ങളിലേക്കുള്ള യാത്രയും സമ്പർക്കവും ഏകോപിപ്പിച്ചത് മുസാഫറാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ തന്നെ സ്ഫോടനത്തിനുള്ള ആസൂത്രണം നടന്നുവെന്നതാണ് എന്‍ഐഎയുടെ നിഗമനം.
രഹസ്യ വിവരങ്ങൾ കൈമാറാൻ പ്രതികൾ എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷൻ ആയ ത്രീമ ഉപയോഗിച്ചതായും കണ്ടെത്തി. സ്ഫോടനം ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണ മാർഗനിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങി എല്ലാ നിർണായക വിവരങ്ങളും ഈ ആപ്ലിക്കേഷൻ വഴി പങ്കുവെച്ചതാണ് അന്വേഷണത്തിൽ തെളിഞ്ഞത്.






