ആലപ്പുഴ: ആലപ്പുഴയിൽ തന്റെ വാഹനവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. താൻ മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും, തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായ ദുരാരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെജി ചെറിയാൻ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തതായും, പൊലീസ് എത്തി ഡ്രൈവറെ സ്ഥലത്ത് തുടരാൻ നിർദേശിച്ചതിന് ശേഷമാണ് താൻ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
താൻ മദ്യപിച്ചിരുന്നുവെന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തണമെന്നും റെജി ചെറിയാൻ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചവർ പിന്നീട് ഫേസ്ബുക്കിലെ പോസ്റ്റ് പിൻവലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എ.സി. റോഡിൽ ചമ്പക്കുളത്ത് എംഎൽഎയുടെ വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ നെടുമുടി ആശാരിപ്പറമ്പിൽ സുനീഷ് (22) ഗുരുതരമായി പരിക്കേറ്റു. ആദ്യം ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് സാമുവൽ എംഎൽഎ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും, അപകടശേഷം സംഭവസ്ഥലത്ത് നിന്ന് മാറിപ്പോയെന്നും ആരോപിച്ചിരുന്നു. എംഎൽഎയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.




