തിരുവനന്തപുരം: കഠിനമായ വേനൽചൂടിന് പിന്നാലെ സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ വേനൽമഴ ശക്തമായിരിക്കാനാണ് സാധ്യതയെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ മഴ ലഭ്യത മെച്ചപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മറ്റന്നാൾ മുതൽ തന്നെ മഴ ആരംഭിക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്താനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും ഉയർന്ന താപനില കണക്കിലെടുത്ത് കർശന മുൻകരുതലുകൾ പാലിക്കണം. പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും, അത്യാവശ്യ കാര്യങ്ങൾ മാത്രമേ പുറത്തേക്ക് പോകേണ്ടതുള്ളൂ എന്നും നിർദേശം നൽകി. ലോക്ഡൗണിനോട് സാമ്യമുള്ള ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
ഉച്ചവെയിലിലെ ജോലിനിരോധനവും ഉഷ്ണതരംഗ സാഹചര്യവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11ന് ഓൺലൈനായി നടക്കുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും.
പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.




