തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്.
ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു. എന്നാൽ വിറകുപയോഗിച്ചുമാത്രം മുഴുവൻ പ്രവർത്തനവും തുടരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 45 ശാഖകൾക്ക് ഒരുമാസം ഏകദേശം 5000 സിലിണ്ടറുകൾ ആവശ്യമാണ്. നിലവിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ കോഫി ഹൗസുകളിൽ ഉച്ചഭക്ഷണം നൽകുന്നത് നിർത്തേണ്ടിവരുമെന്ന ആശങ്കയും അധികൃതർ അറിയിച്ചു.
പ്രതിസന്ധി തീരുന്നതുവരെ ഉച്ചഭക്ഷണത്തിന് പകരം ബിരിയാണി നൽകാൻ പദ്ധതിയുണ്ട്. കൂടാതെ പകൽ 12 മുതൽ 3 മണിവരെ ചായയും കോഫിയും നൽകില്ല. ആശുപത്രികളിലെ കാന്റീനുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനായി കൂടുതൽ സിലിണ്ടറുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനിക്ക് കോഫി ബോർഡ് കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭയിലേതടക്കം കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിക്കുന്ന കോഫിഹൗസുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ അവിടങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാണെന്നും അധികൃതർ പറഞ്ഞു.






