പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടമായി നെയ്യ് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് പരിശോധന പുരോഗമിക്കുന്നു. സന്നിധാനത്തെ ഓഫീസ്, നെയ്യ് വിൽപ്പന കൗണ്ടർ എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരാണ് കേസിൽ പ്രതികൾ. 13,679 പാക്കറ്റ് നെയ്യ് വിറ്റ് ലഭിച്ച തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി അന്വേഷണം നിർദേശിച്ചത്. ഇതുവഴി ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.
അതേസമയം, സംസ്ഥാനവ്യാപകമായി കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽപരിശോധനയും നടന്നുവരികയാണ്. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. നെയ്യ് വിൽപ്പനയിൽ നിന്നുള്ള തുക ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.






