കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന എസ്‌ഐടിയുടെ നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ നേരിട്ട് ഹാജരായി റിപ്പോർട്ട് കോടതിക്ക് കൈമാറും.
കഴിഞ്ഞ ഡിസംബർ 3ന് കേസ് പരിഗണിച്ച ഹൈക്കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഉണ്ടായ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. വൻതോക്കുകളിലേക്കും മുഖ്യ കണ്ണികളിലേക്കും അന്വേഷണം എത്താത്തതെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഇതിനായി ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും സമർപ്പിക്കും.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയെ അറിയിക്കും. നിലവിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് നൽകിയ സമയം ജനുവരി 17 വരെയാണ്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവുമായാണ് ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചത്.



