കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപ്പപാളികളുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പ്രതി സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകിയത്.
എന്നാൽ, കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ. ദ്വാരപാലക ശിൽപ്പപാളി കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയതെന്ന് കോടതി രേഖപ്പെടുത്തി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐടി അന്വേഷണം തൃപ്തികരമാണെന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം സംശയാസ്പദമാണെന്നും മന്ത്രി ആരോപിച്ചു. ഇ.ഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും, മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പിന്നീട് കൈക്കൂലി കേസിൽ കുടുങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ള കേസ് എസ്‌ഐടി സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.






