തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളയുടെ ഭാഗമായി ജയില്‍ കഴിയുന്ന രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചാലക്കുടി മുന്‍സിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ ഇതുവരെ തയ്യാറാകാത്തവരാണ് യുഡിഎഫിനെ ഉപദേശിക്കുവാന്‍ വരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്‍ നാലര വര്‍ഷം കഴിഞ്ഞിട്ടും അതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ചാലക്കുടിയില്‍ മികച്ച ടീമാണ് മത്സരിക്കുന്നതെന്നും അതു കൊണ്ട് മിന്നുന്ന വിജയം ഇവിടെ ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.യോഗത്തില്‍ ജില്ല പ്രസിന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
എം.പി.ബെന്നി ബെഹനാന്‍,മുന്‍ ജില്ല പ്രസിഡന്റ് ജോസ് വള്ളൂര്‍,ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.ജെയിംസ്,നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍,വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി.മുന്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍,ഷോണ്‍ പല്ലിശ്ശേരി,അഡ്വ.സി.ജി.ബാലചന്ദ്രന്‍,ജോണി പുല്ലന്‍,പി.വി.വേണു.ഒ.എസ്.ചന്ദ്രന്‍,മേരി നളന്‍,ഐ.ഐ.അബ്ദുള്‍ മജീദ്,തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് യുഡിഎഫിന്റെ പ്രകടന പത്രിക കെപിസിസി അധ്യക്ഷന്‍ പുറത്തിറക്കി,നഗരസഭയിലെ 37 വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു.




