തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെല്ലാരിയിൽ പരിശോധന തുടരുന്നു. ഗോവർധന്റെ ഉടമസ്ഥതയിലുള്ള റോഡ്ഡം ജ്വല്ലറിയിലാണ് പരിശോധന നടക്കുന്നത്. ഗോവർധനെ നേരത്തെ തന്നെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് സംഘം ബെല്ലാരിയിൽ എത്തുന്നത്. മുൻ പരിശോധനയിൽ ഇവിടെ നിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു.
അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ‘ഡി മണി’ എന്നറിയപ്പെടുന്ന വ്യക്തിയെ ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ഡി മണി എന്നത് യഥാർത്ഥ പേരല്ലെന്ന് പൊലീസ് വ്യക്തമാക്കി.
കേസിൽ മുൻകൂർ ജാമ്യം തേടി കെ.പി. ശങ്കർദാസും എൻ. വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. ബോർഡിലെ എല്ലാ അംഗങ്ങൾക്കും കേസിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
ശങ്കർദാസിനെയും വിജയകുമാറിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിനെ തുടർന്ന് അറസ്റ്റിന് സാധ്യത ഉയർന്നതോടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയ സംഭവത്തിൽ ഉൾപ്പെടെ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു എ. പത്മകുമാറിന്റെ മൊഴി.










