ന്യൂ ഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവിധാനം കേന്ദ്ര സർക്കാർ വിജയകരമായി പരീക്ഷിച്ചു. കോടിക്കണക്കിന് മൊബൈൽ ഫോണുകളിൽ ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തി. അസാധാരണമായ ശബ്ദത്തോടെയാണ് അലർട്ട് ലഭിച്ചത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ചേർന്നാണ് ഈ ട്രയൽ നടത്തിയത്. പ്രകൃതിദുരന്തങ്ങൾക്കും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കും സമയോചിതമായ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് പരീക്ഷണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള സി-ഡോട്ട് വികസിപ്പിച്ചെടുത്ത ‘സചേത്’ എന്ന പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണിത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിലവിൽ പ്രവർത്തനസജ്ജമാണ്.
സാധാരണ എസ്‌എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫോൺ സൈലന്റ് അല്ലെങ്കിൽ ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിലായാലും ഈ മുന്നറിയിപ്പ് ലഭിക്കുമ്പോൾ ശബ്ദത്തോടെ സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. 19-ലധികം ഇന്ത്യൻ ഭാഷകളിൽ അലർട്ടുകൾ ലഭ്യമാക്കുന്ന സംവിധാനമാണിത്.
ഇതിനകം വിവിധ ദുരന്തനിവാരണ ഏജൻസികൾ വഴി 1,340 കോടിയിലധികം ജാഗ്രതാ സന്ദേശങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിച്ചതായും അധികൃതർ അറിയിച്ചു.




