ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ സഞ്ജു സാംസൺ തന്റെ കന്നി സെഞ്ചറി കുറിച്ചതിന്റെ ആവേശത്തിലാണ് കായിക ലോകം. പുതിയ ടീമിനായി ഇറങ്ങിയ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശേഷം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം നടത്തിയ തകർപ്പൻ പ്രകടനം ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ സഞ്ജുവിന്റെ ഈ മിന്നും ഫോമിന് പിന്നിൽ ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിൽ പ്രധാനിയാണ് കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആർ. ധ്യാൻ.
കഴിഞ്ഞയാഴ്ച സഞ്ജു സാംസൺ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ സന്ദർശനം നടത്തിയപ്പോൾ താരത്തെ നേരിൽ കാണാൻ കഴിയാത്ത സങ്കടത്തിൽ ധ്യാൻ പൊട്ടിക്കരഞ്ഞിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിന് രണ്ട് ദിവസം മുൻപായിരുന്നു ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ സ്പർശിച്ച ഈ സംഭാഷണം നടന്നത്.
വിഡിയോ കോളിൽ സഞ്ജുവിനെ കണ്ടപ്പോൾ വിശ്വസിക്കാനാകാതെ സന്തോഷം കൊണ്ട് കരഞ്ഞ ധ്യാനിനെ താരം ഏറെ സ്നേഹത്തോടെയാണ് ആശ്വസിപ്പിച്ചത്. തന്നെ ‘സാർ’ എന്ന് വിളിക്കേണ്ടെന്നും ‘സഞ്ജു ചേട്ടൻ’ എന്ന് വിളിച്ചാൽ മതിയെന്നും താരം കുട്ടിയോട് പറഞ്ഞു. ആവശ്യമില്ലാതെ കരയരുതെന്നും അടുത്ത തവണ വരുമ്പോൾ നേരിൽ കാണാമെന്നും ഒന്നിച്ച് ക്രിക്കറ്റ് കളിക്കാമെന്നും സഞ്ജു ധ്യാനിന് വാക്കുനൽകി. ഫാൽക്കൺ ക്ലബ്ബിൽ ക്രിക്കറ്റ് പരിശീലനത്തിന് പോകുന്നുണ്ടെന്ന് ധ്യാൻ അറിയിച്ചപ്പോൾ പ്രാക്ടീസ് മുടക്കരുതെന്നും സഞ്ജു ഉപദേശിച്ചു.
രണ്ട് മില്യണിലധികം ആളുകൾ കണ്ട ഈ ഹൃദ്യമായ വിഡിയോ റീൽസ് സഞ്ജുവിന്റെ മനുഷ്യത്വത്തിന്റെ അടയാളമായാണ് ആരാധകർ വിലയിരുത്തുന്നത്. ധ്യാനിനെപ്പോലെയുള്ള കൊച്ചു ആരാധകരുടെ നിഷ്കളങ്കമായ സ്നേഹമാണ് സെഞ്ചറി നേട്ടത്തിലൂടെ സഞ്ജുവിന് തിരിച്ചുനൽകാനായതെന്ന് പലരും കമന്റ് ചെയ്യുന്നു.




