നമ്മുടെ മുഖ്യമന്ത്രി വിഡി സതീശനെ പൂക്കി സിഎം ആക്കിയ ആ എക്സ്പ്രഷനും ചിരിയും ഓർമയില്ലേ? എന്നാൽ എന്ത് ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണം എന്ന് അറിയാമോ? ആ ചോദ്യത്തിന് പിന്നിൽ മാധ്യമപ്രവർത്തകർ ആരും ആയിരുന്നില്ല. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ഒരു ജെൻ സീ യുവാവിന്റെ ചോദ്യമാണ് വിഡി സതീശനെ പൂക്കിയാക്കിയത്. ഇനി ആ ചോദ്യം വന്ന വഴിയും അതിന്റെ പശ്ചാത്തലവും നമുക്ക് നോക്കാം.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിഡി സതീശൻ ഒരു വാഗ്ദാനം നൽകിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമെന്ന ആ വാഗ്ദാനം അക്ഷരാർത്ഥത്തിൽ യുവ വോട്ടർമാർ കാര്യമാക്കി തന്നെ എടുക്കുകയും സംസ്ഥാനത്തുടനീളം വിഡി സതീശന് അനുകൂലമായി ഒരു ജൻ സീ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ശേഷം, ഈ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നൽകിയ മറുപടി കേരളത്തിലുടനീളമുള്ള ഓട്ടോമൊബൈൽ പ്രേമികൾക്കിടയിൽ പുതിയ പ്രതീക്ഷകൾ ഉണർത്തുന്നതാണ്.
തന്റെ പാർട്ടി ഈ വാഗ്ദാനം നൽകിയാൽ അത് നിറവേറ്റുമെന്ന് മുഖ്യമന്ത്രി സതീശൻ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ, പ്രത്യേകിച്ച് യുവാക്കളുടെ മുൻഗണനകളും ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നെല്ലാം മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ഇത് കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടേയോ അല്ലെങ്കിൽ ഈ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റേയോ കയ്യിൽ ഒതുങ്ങുന്ന ഒരു വിഷയമാണോ എന്നതാണ് ചോദ്യം. വോട്ടുകൾ നേടുന്നതിനായി തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷിത മോഡിഫിക്കേഷനുകൾ നിയമവിധേയമാക്കിയിട്ടില്ല, മറിച്ച് അത് ഗൗരവമായി നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് അദ്ദേഹം പറയുന്നത്, വിഷയം തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്ന കൃത്യമായ ബോധ്യത്തോടെ തന്നെയാകും.
കർക്കശ നിലപാടുകളുടേയും നിയമങ്ങളുടേയും കാര്യത്തിൽ കുപ്രസിദ്ധമാണ് കേരളത്തിലെ എംവിഡി. കഴിഞ്ഞ ഇടത് സർക്കാർ കാലത്ത് ജനങ്ങൾ ഏറ്റവുമധികം പഴിച്ച ഡിപ്പാർട്ട്മെന്റുകളിലൊന്നും ഇത് തന്നെയാകും. പിഴയും കടുത്ത നിബന്ധനകളും കാരണം ഇതിനോടകം ജനങ്ങൾക്കുള്ളിൽ വെറുപ്പ് സൃഷ്ടിച്ച ഇതേ എംവിഡിയെ വെച്ച് വേണം സതീശന് തന്റെ വാക്ക് പാലിക്കാൻ.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ചില നിബന്ധനകളോടെ സർക്കാർ സുരക്ഷിത പരിഷ്കാരങ്ങൾ അംഗീകരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. എന്നിരുന്നാലും, “സുരക്ഷിത പരിഷ്കരണം” എന്നതിന്റെ നിർവചനം എന്തായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഏതൊക്കെ പരിഷ്കാരങ്ങൾ നിയമപരമായി പരിഗണിക്കുമെന്നും ഏതൊക്കെ പരിഷ്കാരങ്ങൾ നിരോധിക്കുമെന്നും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. നിയമങ്ങൾ വ്യക്തമാക്കിയില്ലെങ്കിൽ, കൂടുതൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുത്തേക്കാം.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥിയും മുൻ ബിഗ്ബോസ് താരവുമായ അഖിൽ മാരാർ പറഞ്ഞ ഒരു കാര്യമുണ്ട്. മോട്ടോര്‍ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് സുപ്രീം കോടതി വിധികളും ഉണ്ട് എന്നും മാരാര്‍ ചൂണ്ടിക്കാട്ടി. നിയമം മാറ്റാന്‍ പറ്റില്ല എന്ന് സതീശന് അറിയാമെന്നും അധികാരത്തില്‍ എത്താന്‍ എല്ലാവരേയും പറ്റിക്കുകയായിരുന്നു എന്നുമാണ് മാരാർ പരിഹസിച്ചത്. ഇതിൽ ഒരൽപ്പം കാര്യവുമുണ്ട്.
ഇന്ത്യയിലെ കേന്ദ്ര മോട്ടോർ വാഹന നിയമം വാഹന മോഡിഫിക്കേഷനു വേണ്ടി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കേരള സർക്കാർ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടിവരും. പരിമിതമായ തോതിൽ പോലും മോഡിഫിക്കേഷനുകൾ നിയമവിധേയമാക്കുന്നതിൽ മുഖ്യമന്ത്രി സതീശൻ വിജയിച്ചാൽ, അത് കേരളത്തിലെ കാർ മോഡിഫിക്കേഷൻ പ്രേമികൾക്ക് ഒരു വലിയ മാറ്റമായി മാറും. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ആവശ്യങ്ങൾ ഉയർന്നുവന്നേക്കാം.
നിയമക്കുരുക്കുകള്‍ ഒഴിവാക്കി ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്നു പട്ടിക തയാറാക്കുകയാണ് ആദ്യത്തെ വെല്ലുവിളി. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ ഏതൊക്കെയെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും. കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷനടക്കം എല്ലാക്കാര്യങ്ങളും. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകനിയമം നിര്‍മിക്കാനാവില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 വും 2019ലെ സുപ്രീംകോടതി ഉത്തരവുമനുസരിച്ച് വാഹനം നിര്‍മിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. നിയമക്കുരുക്കള്‍ ഒഴിവാക്കി ഇതു നടപ്പാക്കാനുള്ള വഴികളാണ് വകുപ്പ് നോക്കുന്നത്.
അപകടകരമല്ലായെന്ന് കണ്ടെത്തിയ രൂപമാറ്റങ്ങള്‍ അനുവദിച്ചും, അവയ്ക്ക് പിഴയീടാക്കാണ്ടെന്ന് വ്യക്തമാക്കിയും വകുപ്പുതല ഉത്തരവിറക്കാം. കേന്ദ്ര നിയമത്തിലുള്ള ലംഘനകള്‍ക്ക് പിഴ എങ്ങിനെ ഈടാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. അങ്ങിനെ പലതും ഇപ്പോള്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്.
വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽ നിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷൻ ആണ്. വാഹനനിർമാതാക്കൾ നൽകിയിട്ടുള്ള സ്പെസിഫിക്കേഷനിൽ നിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല. അതിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്താനും അവകാശമില്ല. വാഹനത്തിലെ ഓരോ പാർട്ടും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമായ മോഡിഫിക്കേഷൻ ആണ്. എന്തായാലും വിഡി സതീശൻ തന്റെ വാക്ക് പാലിക്കുമോ അതോ നിയമക്കുരുക്കുകൾ ചൂണ്ടിക്കാണിച്ച് തലയൂരുമോ എന്നെല്ലാം വരും ദിവസങ്ങളിൽ കണ്ടറിയാം.






