ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗവിലെ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസും ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച സമൻസുമാണ് കോടതി റദ്ദാക്കിയത്.
രാഹുൽ ഗാന്ധിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ വകുപ്പ് പ്രകാരമുള്ള കേസിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് 153-എ, 505 വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ വിഷയത്തിൽ ഇടപെടാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് സവർക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ ലഖ്‌നൗവിലെ വിചാരണ കോടതിയിൽ സ്വകാര്യ ക്രിമിനൽ പരാതി നൽകുകയായിരുന്നു. രാഹുലിന്റെ പരാമർശം സമൂഹത്തിൽ വിദ്വേഷവും അസ്വാരസ്യവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.
ആദ്യം പരാതി തള്ളിയെങ്കിലും സെഷൻസ് കോടതി ഇടപെട്ടതിനെ തുടർന്ന് വിഷയം വീണ്ടും പരിഗണിച്ചു. തുടർന്ന് ലഖ്‌നൗ മജിസ്ട്രേറ്റ് രാഹുൽ ഗാന്ധിക്കെതിരെ സമൻസ് പുറപ്പെടുവിക്കുകയായിരുന്നു.
2025 ഏപ്രിലിൽ കേസ് പരിഗണിച്ച സുപ്രീം കോടതി സമൻസ് നടപടികൾ സ്റ്റേ ചെയ്തിരുന്നു. അതേസമയം, സവർക്കറെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.




