കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ എംഎൽഎയുമായ മനോജ് തിവാരി രംഗത്ത്. ഹൗറയിലെ ശിബ്പുർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായിരുന്ന തിവാരിയോട് വീണ്ടും മത്സരിക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ടിക്കറ്റ് നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.
മുൻപ് മമത ബാനർജീ സർക്കാരിൽ കായിക സഹമന്ത്രിയായിരുന്ന തിവാരി, തൃണമൂൽ കോൺഗ്രസുമായുള്ള തന്റെ ബന്ധം അവസാനിച്ചതായും വ്യക്തമാക്കി.
“ഈ പരാജയം എനിക്ക് അതിശയമില്ല. ഒരു പാർട്ടി അഴിമതിയിൽ മുഴുകുകയും വികസനം ഇല്ലാതാവുകയും ചെയ്താൽ ഇത്തരം ഫലം സ്വാഭാവികമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ടിക്കറ്റുകൾ പണം നൽകുന്നവർക്കു മാത്രമാണ് നൽകിയതെന്നും ഏകദേശം 70–72 സ്ഥാനാർത്ഥികൾക്ക് അഞ്ച് കോടി രൂപവരെ വാങ്ങിയെന്നും തിവാരി ആരോപിച്ചു. “എന്നോടും പണം ആവശ്യപ്പെട്ടു, പക്ഷേ ഞാൻ നിരസിച്ചു. പണം നൽകിയവരിൽ എത്ര പേർ വിജയിച്ചുവെന്ന് പരിശോധിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണം ലഭിച്ചെങ്കിലും അന്ന് രാഷ്ട്രീയത്തിലേക്ക് കടക്കാൻ താൽപര്യമില്ലായിരുന്നുവെന്ന് തിവാരി പറഞ്ഞു. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിബ്പുരിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും, വികസന പ്രവർത്തനങ്ങൾക്ക് സ്വന്തമായി പണം ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.






