തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ താപനില മുന്നറിയിപ്പ് നൽകി അധികൃതർ. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19-ാം തീയതി വരെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ അൾട്രാവയലറ്റ് സൂചിക ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പുറത്ത് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശിക്കുന്നു. യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.




