ജയ്പൂർ: രാജസ്ഥാനിലെ സുശീൽപുര മേഖലയിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല. പ്രദേശത്ത് നൂറുകണക്കിന് ആളുകൾ രോഗബാധിതരായി ദുരിതത്തിലാണെന്നും നാട്ടുകാർ പറയുന്നു.
ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, മനംപുരട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സ തേടുന്നത്. കുട്ടികളും മുതിർന്നവരുമാണ് കൂടുതലായി ബാധിതരാകുന്നത്. പ്രദേശത്തെ മിക്ക വീടുകളിലും ഒരാളെങ്കിലും രോഗബാധിതരാണെന്നാണ് വിവരം.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 150-ലധികം രോഗികളെ ചികിത്സിച്ചതായി പ്രാദേശിക സർക്കാർ ഡിസ്പെൻസറിയിലെ ഡോ. അനിൽ മേത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതേ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം കൂടുതലാണെന്നും റിപ്പോർട്ടുണ്ട്.
റോഡ് നിർമാണത്തിനിടെ ഭൂഗർഭ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. പൈപ്പുകൾ ശരിയായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ അഴുക്കുചാലിലെ മലിനജലം കുടിവെള്ളത്തിലേക്ക് കലർന്നതായാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ഓടകൾ നിറഞ്ഞൊഴുകുന്നതും തകർന്ന റോഡുകളും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
കുടിവെള്ളത്തിനായി ടാങ്കറുകളെയും ബോട്ടിൽ വെള്ളത്തെയും ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നല്ല നിലയിലായിരുന്ന റോഡുകൾ അനാവശ്യമായി കുഴിച്ചതാണ് പൈപ്പുകൾ തകരാൻ കാരണമായതെന്ന് എംഎൽഎ പ്രതാപ് സിംഗ് ഖച്ചാരിയവാസ് ആരോപിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്നതിൽ ആശങ്ക ഉയരുന്നതിനിടെയാണ് സുശീൽപുരയിലെ ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.




