തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് വി. ശിവൻകുട്ടി. വിദ്യാർഥികൾക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ശിവൻകുട്ടി ആരോപിച്ചു. വിദ്യാർഥികളെ ബോധപൂർവം കേസിൽ പ്രതികളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ചുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനോട് വിദ്യാർഥി നേതാവെന്ന പരിഗണന പോലും നൽകാതെ ലോക്കപ്പിൽ അടച്ചുവെന്നും ശിവൻകുട്ടി ആരോപിച്ചു. താനും സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയും പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ലോക്കപ്പിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവിനെ പുറത്തിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി തെറ്റായിരുന്നുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
സമരത്തിൽ പങ്കെടുക്കാത്തവർക്കെതിരെയും പൊലീസ് കേസെടുത്തതായി സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ് ആരോപിച്ചു. കള്ളക്കേസ് എടുക്കുന്നത് സർക്കാർ നിലപാടാണോ എന്ന് ചോദിച്ച അദ്ദേഹം, ‘മര്യാദയെങ്കിൽ മര്യാദ, അല്ലെങ്കിൽ മറ്റ് വഴി തേടും’ എന്ന മുന്നറിയിപ്പും നൽകി.
ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നു. എഫ്ഐആറിൽ 27-ാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഇന്നലെ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നില്ലെന്നാണ് ആരോപണം.
നേരത്തെ ഒന്നാം തീയതി നടന്ന സമരത്തിനിടെ കണ്ണിന് താഴെ പരിക്കേറ്റ വൈഷ്ണവി ചികിത്സയിലായിരുന്നുവെന്നും എസ്എഫ്ഐ പറയുന്നു. സമരത്തിൽ പങ്കെടുക്കാത്ത നേതാവിനെ ഉൾപ്പെടെ പ്രതിയാക്കിയത് സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
അതേസമയം, സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെച്ചൊല്ലി സിപിഐഎമ്മും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.




