വയനാട്: ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് കനത്ത ജാഗ്രത. നിലവിൽ 58 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി ഇന്ന് മുതൽ കിണറുകളിൽ പ്രത്യേക ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബത്തേരിയിലെ കോളിയാടി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് വിവരം.
രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടികളുടെ എണ്ണം 68ൽ നിന്ന് 38 ആയി കുറഞ്ഞതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധനയും നടത്തും.
കഴിഞ്ഞ ദിവസമാണ് കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതെയും ഇരിക്കാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഇന്നലെ മാത്രം 10,000ത്തിലധികം പേർ പനിക്ക് ചികിത്സ തേടി. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.






