മലപ്പുറം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിക്കുമ്പോൾ അത് 2000 രൂപയാക്കി കുറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എൽ.ഒമാർ രംഗത്ത്. നാലുമാസത്തെ ജോലിക്കായി പ്രതിദിനം 20 രൂപക്കു താഴെയുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്.
കേരളത്തിൽ നവംബർ 4 മുതൽ ഫെബ്രുവരി 21 വരെ വോട്ടർ പട്ടിക പരിഷ്‌കരണം നടന്നിരുന്നു. രാവും പകലുമില്ലാതെ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച എല്ലാ ജോലികളും ബി.എൽ.ഒമാർ ഏറെ വെല്ലുവിളികൾ സഹിച്ച് കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചു.
സ്വന്തം തൊഴിൽ, സ്ഥാപന ജോലിക്കൊപ്പം ഈ പ്രവൃത്തി എടുക്കേണ്ടി വന്നതിനാൽ അവധി ദിവസങ്ങളില്ലാതെയും, മാനസിക-ശാരീരിക സമ്മർദ്ദം വളരെ ഉയർന്നതായും അവർ പറയുന്നു. ഫീൽഡ് വർക്കിനായി കൈയിൽനിന്ന് ആയിരക്കണക്കിന് രൂപ ചിലവായപ്പോൾ, ഇരുചക്രവാഹനത്തിനുള്ള ഇന്ധന ചെലവും അനുവദിച്ച തുകയിലധികം ആയിരുന്നു.
തൊഴിൽ സമ്മർദം കൂടിയതോടെ ചിലർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഠിനമായ ജോലി ചെയ്തിട്ടും അർഹമായ പ്രതിഫലം നൽകാതെ അപമാനിക്കുന്ന രീതിയാണ് ബി.എൽ.ഒമാർക്കുള്ള പ്രധാന വെല്ലുവിളി, ഇത് അവരുടെ ആത്മവീര്യത്തെ തകര്‍ക്കുന്നതായാണ് അവർ വ്യക്തമാക്കുന്നത്.






