ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ മനവൂർ റെയിൽവേ സ്റ്റേഷന് സമീപം അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതി (71)യെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വീൽചെയറിലിരുന്ന അമ്മയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. യേലഗിരി എക്സ്പ്രസ് ഇടിച്ചാണ് പദ്മാവതി മരിച്ചത്. ട്രാക്കിന് സമീപം വീൽചെയർ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിലെ കൊലപാതകം പുറത്തായത്.
അമ്മയെയും ശാരീരിക പരിമിതിയുള്ള സഹോദരനെയും പരിചരിക്കുന്നതിലെ ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പാർത്ഥസാരഥിയുടെ മൊഴി. ഭാര്യയിൽനിന്ന് പിരിഞ്ഞ് താമസിച്ചിരുന്ന ഇയാളാണ് അമ്മയുടെയും സഹോദരന്റെയും പരിചരണം നടത്തിയിരുന്നത്.
ശരീരമാകെ മുഴകൾ രൂപപ്പെടുന്ന ന്യൂറോഫൈബ്രോമാറ്റോസിസ് രോഗബാധിതയായിരുന്നു പദ്മാവതി. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന ഭർത്താവ് 2007ൽ മരിച്ചിരുന്നു. തുടർന്ന് പ്രതിമാസം 15,000 രൂപ പെൻഷൻ ലഭിച്ചിരുന്നു.
മൂന്ന് ആൺമക്കളാണ് പദ്മാവതിക്കുണ്ടായിരുന്നത്. 12,000 രൂപ മാസശമ്പളത്തിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പാർത്ഥസാരഥി കടുത്ത മദ്യപാനിയായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


