നേതാക്കൻമാർ മാത്രമുള്ള UDf ലെ ഘടക കക്ഷിയെന്ന ചീത്തപ്പേരോടെയാണ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം എല്ലാ തിരഞ്ഞെടുപ്പുകളെയും നേരിടാറുള്ളത്. ഇത്തവണയും പതിവ് തെറ്റിക്കാതെ തിരഞ്ഞെടുപ്പായപ്പോൾ ഖദറുമിട്ട് ജയ സാധ്യതുള്ള സീറ്റുകൾക്കായി യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം. എവിടെ തിരിഞ്ഞാലും നേതാക്കൻമാരല്ലാതെ മുന്നണിയെ എന്ത് ചെയ്തും ജയിപ്പിക്കാൻ പോന്ന അണികളൊന്നുമില്ലെന്നാണ് എല്ലാവരും പറയുന്നത്.
എന്നാൽ ഇത്തവണ ജോസഫ് ഗ്രൂപ്പിന്റെ കയ്യിൽ നിന്നും ചില സീറ്റുകൾ തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കോൺഗ്രസ്സ് എന്നാണ് വിവരം. അതിനിടയിലാണ്കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി ലോക്‌സഭാ സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദം കോൺഗ്രസിനകത്ത് കടുത്ത ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് വഴിവെക്കുകയാണെന്ന വിവരം പുറത്ത് വരുന്നത്. വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കുന്നതെന്നും പറഞ്ഞു കേൾക്കുന്നു. ഇടുക്കി സീറ്റ് തിരികെ വേണമെന്ന് ഉറച്ചു തന്നെയാണ് കോൺഗ്രസ്സ് അതിനായി ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
കേരള കോൺഗ്രസ്സ് എമ്മിനോട് നേരിട്ടൊരു യുദ്ധത്തിന് ജോസഫ് വിഭാഗം ഇറങ്ങിയാൽ പരാജയം തന്നെയായിരുക്കും ഫലം. എന്നാൽ ജോസഫ് ഗ്രൂപ്പും അതിലെ തലമൂത്ത നേതാക്കളും ഇടുക്കി സീറ്റ് വിട്ടുകൊടുക്കാനൊട്ട് തയ്യാറല്ല താനും.
കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
അതേസമയം, പി ജെ ജോസഫിനെ പിണക്കാതെ എങ്ങനെ സീറ്റ് ഏറ്റെടുക്കുമെന്നതാണ് കേൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി . പേരിനൊരു പാർട്ടിയും കുറച്ച് നേതാക്കളുമേ ഉള്ളെങ്കിലും യുഡിഎഫിന്റെ ഘടകകക്ഷിയായത് കൊണ്ടും മറ്റൊരു കേരള കോൺഗ്രസ്സ് കൂടെ ഇല്ലാത്ത സാഹചര്യത്തിലും ഈ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സമയത്ത് ജോസഫ് വിഭാഗത്തിന്റെ പിൻതുണ കൂടിയേ തീരു കോൺഗ്രസ്സിന്. മലയോര കർഷക പാർട്ടിയും ക്രിസ്ത്യൻ പാർട്ടിയുമായത് കൊണ്ട് എന്തൊക്കെ വന്നാലും യുഡിഎഫ് തങ്ങളെ കെെവിടില്ലെന്ന് പിജെ ജോസഫിനും കൂട്ടാളികൾക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പലരും ആക്ഷേപിക്കുന്നത് പോലെ സ്വന്തം ചിഹ്നമായ ഓട്ടോറിക്ഷയിൽ കയറ്റാൻ പോലും അണികൾ ഇല്ലാഞ്ഞിട്ടും ജോസഫ് വിഭാഗം ഇങ്ങനെ മസിലുപിടിക്കുന്നത്.
ഇടുക്കിക്ക് പകരം വിജയ സാധ്യതയുള്ള മണ്ഡലം വിട്ടു തരാമെന്ന ഫോർമുല ജോസഫ് അംഗീകരിച്ചാൽ മാത്രമേ ചർച്ച മൂന്നോട്ടു പോകൂ എന്നാണ് വിവരം.കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യവുമായി ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നയാളാണ് രംഗത്ത് വന്നത്. ഇത് കേരള കോൺഗ്രസ് പൂർണമായും തള്ളിയെങ്കിലും വിഷയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ചർച്ചയാവുകയാണ്. ജോയ് വെട്ടിക്കുഴി ഇടുക്കി സീറ്റ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് അവകാശവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ഉയരുന്ന വിമർശനം.
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി ഇത്തവണ തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷ കേരള കോൺഗ്രസിനുണ്ട്. വിജയപ്രതീക്ഷ നിലനിൽക്കെ കോൺഗ്രസ് നേതാക്കൾ അനാവശ്യ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് ജോസഫ് ഗ്രൂപ്പിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമോ എന്നാണ് സംസാരവിഷയം. അതിൽ കേരളകോൺഗ്രസ്സിന് അതൃപ്തിയുണ്ടെന്നതും സത്യമാണ്.
ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവർക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നുമാണ് കോൺഗ്രസിന്റെ പ്രധാന അരോപണം . ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ വിജയിക്കാനാകുന്ന സാഹചര്യവും ജോസഫ് ഗ്രൂപ്പിനില്ലെന്നാണ് കോൺഗ്രസ് ഉറച്ചുപറയുന്നുണ്ട്. ഈ കാരണങ്ങൾ മുൻ നിർത്തിയാണ് ഇടുക്കി തിരിച്ചു പിടിക്കാനുള്ള കോൺഗ്രസ്സിന്റെ നീക്കം.
നാലു സീറ്റുകൾക്ക് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ കേരള കോൺഗ്രസിന് നൽകി ഒരു ഒത്തുതീർപ്പിലെത്തുമെന്നും പിജെ ജോസഫിനെയും കൂട്ടാളികളെയും കൂടെ നിർത്തുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇടുക്കി കോൺഗ്രസ്സ് ഏറ്റെടുത്താലും ഇല്ലെങ്കിലും ജോസഫ് വിഭാഗം വിചാരിച്ചാൽ കേരള കോൺഗ്രസ്സ് എമ്മിനെതിരെ ചെറുവിരൽ അനക്കാൻ സാധിക്കില്ലെന്നും ഇടുക്കിയിൽ യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും പറയുന്നവരാണ് ഏറെയും.
ചർച്ചകളും ഒത്തു തീർപ്പുകളും കഴിഞ്ഞ് സ്ഥാനാർത്ഥി നിർണ്ണയം നടക്കുമ്പോളറിയാം ഇടുക്കിയിൽ ജോസഫ് വിഭാഗമാണോ അതോ കോൺഗ്രസ്സ് തന്നെയാണോ എന്ന്




