ഡാളസ്: ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അമേരിക്കയിലെ ഡാളസിലേക്ക്. പരമ്പരാഗത വൈരികളും അയൽരാജ്യങ്ങളുമായ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള ആവേശകരമായ ‘ഇബീരിയൻ ഡെർബി’യാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 12.30-നാണ് മത്സരം ആരംഭിക്കുക. കിരീട സാധ്യതയുമായി ടൂർണമെന്റിലെത്തിയ രണ്ട് ശക്തരിൽ ഒരാൾക്ക് ഇന്നത്തെ മത്സരത്തോടെ ലോകകപ്പിനോട് വിട പറയേണ്ടിവരും.
പോർച്ചുഗൽ നിരയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് ആരാധകരുടെ പ്രധാന ശ്രദ്ധ. കരിയറിലെ മറ്റൊരു നിർണായക ലോകകപ്പ് മത്സരത്തിൽ ടീമിനെ മുന്നോട്ട് നയിക്കാൻ റൊണാൾഡോയ്ക്ക് കഴിയുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. മറുവശത്ത് യുവതാരങ്ങളുടെ കരുത്തും കൂട്ടായ കളിയും കൈമുതലാക്കിയ സ്പെയിൻ, റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമമിടാനാണ് ലക്ഷ്യമിടുന്നത്.
ഇന്നത്തെ മത്സരത്തിന്റെ ഗതി നിർണയിക്കുക ഇരു ടീമുകളുടെയും മധ്യനിര പോരാട്ടമായിരിക്കും. ലോക ഫുട്ബോളിലെ ഏറ്റവും ശക്തമായ മിഡ്ഫീൽഡുകളിലൊന്നാണ് ഇരു ടീമുകൾക്കും സ്വന്തമായുള്ളത്. പന്തടക്കത്തിലും പാസിങ് ഗെയിമിലും മികവ് പുലർത്തുന്ന സ്പെയിൻ പതിവ് ടിക്കി-ടാക്ക ശൈലിയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. അവസാന മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച അവർ മികച്ച ഫോമിലാണുള്ളത്.
പെഡ്രി മധ്യനിരയുടെ ചുക്കാൻ പിടിക്കുമ്പോൾ മാർട്ടിൻ സുബിമെൻഡി കളിയുടെ താളം നിയന്ത്രിക്കും. മുന്നേറ്റത്തിൽ മിഖേൽ ഒയർസബാലിന്റെ ഫിനിഷിങ് മികവും സ്പെയിനിന് വലിയ പ്രതീക്ഷയാണ്. പ്രതിരോധത്തിലും മധ്യനിരയിലും കൃത്യമായ ബാലൻസ് നിലനിർത്തുന്ന ലൂയിസ് ഡി ലാ ഫുവെന്റെയുടെ തന്ത്രങ്ങളാകും സ്പെയിനിന്റെ പ്രധാന ആയുധം.
അതേസമയം, റൊണാൾഡോയ്ക്ക് മികച്ച പിന്തുണ നൽകുന്ന ലോകോത്തര മധ്യനിരയാണ് പോർച്ചുഗലിന്റെ കരുത്ത്. ബ്രൂണോ ഫെർണാണ്ടസിന്റെ സൃഷ്ടിപരമായ കളിയും ബെർണാഡോ സിൽവയുടെയും വിറ്റിഞ്ഞയുടെയും പന്തടക്ക മികവും ഏത് പ്രതിരോധത്തെയും വെല്ലുവിളിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ വ്യക്തിഗത മികവിനപ്പുറം റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ ഒരു ഒറ്റക്കെട്ടായ ടീമായി പോർച്ചുഗൽ എത്രത്തോളം ഉയർന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിൽ നിർണായകമാകുക.
ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത മത്സരങ്ങൾ അതിജീവിച്ചാണ് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ചതിന്റെ ആത്മവിശാസവുമായാണ് അവർ ഇറങ്ങുന്നത്. മറുവശത്ത് സ്പെയിൻ ആക്രമണ ഫുട്ബോളും കൃത്യമായ പന്തടക്കവും കൊണ്ട് എതിരാളികളെ സമ്മർദത്തിലാക്കുന്ന ശൈലി തുടരുമെന്നുറപ്പാണ്.
നോക്കൗട്ട് മത്സരമായതിനാൽ ചെറിയൊരു പിഴവ് പോലും പുറത്താകലിലേക്ക് നയിച്ചേക്കും. അതുകൊണ്ടുതന്നെ തന്ത്രവും പരിചയസമ്പത്തും സമ്മർദം കൈകാര്യം ചെയ്യാനുള്ള കഴിവും ഇന്നത്തെ പോരാട്ടത്തിൽ നിർണായകമാകും. വിജയിക്കുന്ന ടീം അറ്റ്‌ലാന്റയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുമ്പോൾ, തോൽക്കുന്ന ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഇന്ന് ഡാളസിൽ തിരശ്ശീല വീഴും.











