തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം തലസ്ഥാനം തന്നെ പിടിച്ച ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് പോകുന്നതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച. എന്നാൽ ഈ കൗൺസിലർമാരുടെ കൂട്ടത്തിൽ ആർ ശ്രീലേഖ ഇല്ലെന്നതാണ് പുറത്ത് വരുന്ന വിവരം.
ഇന്നെലെ രാവിലെയായിരുന്നു മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് ട്രെയിനിൽ പുറപ്പെട്ടത്ത്. എം ആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. 5 ദിവസമുള്ള ട്രെയിൻ യാത്ര തനിക്ക് പറ്റില്ലായെന്നാണ് ശ്രീലേഖ പറഞ്ഞത്. എന്നാൽ വിമാന ടിക്കറ്റ് എടുത്ത് കൊടുക്കാമെന്ന് നേതൃത്വം പറഞ്ഞിട്ടും വെറുതെ കാശ് ചിലവാക്കേണ്ട എന്നതായിരുന്നു ശ്രീലേഖയുടെ മറുപടി.
വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗൺസിലർമാരുടേയും ഡൽഹിയിലേക്കുള്ള യാത്ര.
നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിക്കുകയുണ്ടായി.
തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെച്ചൊല്ലി പാർട്ടിയോട് ആർ ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയപ്പോൾ സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ആളാണ് ആർ ശ്രീരേഖ. അന്ന് മുതൽ തന്റെ അതൃപ്‌തി ശ്രീലേഖ അറിയിക്കുകയും ബിജെപിയുടെ പൊതുപരിപാടികളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരു രീതിയായിരുന്നു ശ്രീലേഖക്ക് ഉണ്ടായിരുന്നത്. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ലായെന്നതാണ് വാസ്തവം.
കഴിഞ്ഞ മാസം നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ ആർ ശ്രീലേഖ ഉൾപ്പടെ എല്ലാ ബിജെപി നേതാക്കന്മാരും എത്തിയിരുന്നു. എന്നാൽ ആ പരിപാടിയിലും ശ്രീലേഖയുടെ ഭാഗത്തുനിന്ന് വലിയ സഹകരണം ഒന്നും കിട്ടിയില്ല എന്നതാണ് സത്യം. ശ്രീലേഖക്ക് തിരുവനന്തപുരം മേയർ സ്ഥാനം കൊടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ശ്രീലേഖയെ തള്ളി വി വി രാജേഷിന് മേയർ സ്ഥാനം കൊടുത്തതാണ് കടുത്ത അതൃപ്തിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
ബിജെപിയിലേക്ക് ചേക്കേറിയാൽ വലിയ വലിയ സ്ഥാനങ്ങൾ കിട്ടിയേക്കുമെന്ന ആഗ്രഹത്തോടെ വന്ന ശ്രീലേഖക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു മേയർ സ്ഥാനം കൈ വിട്ടു പോയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയത് പോലെ തന്നെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് കേരളം പിടിക്കാമെന്ന ലക്ഷ്യം ഇത്തരം അതൃപ്‍തിയും അഭിപ്രായ വത്യാസങ്ങളും കൊണ്ട് ഇല്ലാതെയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശ്രീലേഖക്ക് കേന്ദ്ര പദവി പോലും കിട്ടിയേക്കുമെന്ന വാർത്തകൾ പടർന്നിരുന്നു.
എന്നാൽ വട്ടിയൂർ കാവിൽ മത്സരിക്കാൻ താൻ ഇല്ലന്ന് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് ശ്രീലേഖ. ഇത്തരം ഇടം തിരിഞ്ഞു നിൽക്കുന്ന പ്രവണത ശ്രീലേഖയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഒന്നിച്ച് നിന്ന് ഐക്യത്തിലൂടെ തിരുവനന്തപുരം ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ ഭരണംപിടിച്ചു എന്ന് വീമ്പ് പറയുന്ന ബിജെപിക്ക് ഒരു വെല്ലുവിളിയായി ഇത്തരം നേതാക്കൾ നിൽക്കുന്നത് വീണ്ടും കൂടുതൽ ആശയകുഴപ്പത്തിലേക്ക് നയിക്കുമെന്ന് തന്നെ പറയാം. ഏതായാലും ആർ ശ്രീലേഖയുടെ ഇത്തരം ഇടംതിരിഞ്ഞ സ്വഭാവം ബിജെപിക്ക് എന്നും ഒരു തലവേദനയായി തന്നെ നിലനിൽക്കും.




