കേരളത്തിലെ പ്രചാരണ ബഹളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് ഇപ്പുറം അയല്‍പ്പക്കത്ത് തുടങ്ങിയത്. പ്രചാരണവും കലാശക്കൊട്ടുമെല്ലാം പൊതുവെ നമ്മുടെയത്ര ബഹളമയം അല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ അത്യന്തം നിര്‍ണായകമാണ് തമിഴ്‌നാട്. സൂപ്പര്‍സ്റ്റാര്‍ വിജയ് കൂടി ചേര്‍ന്നതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സെലിബ്രിറ്റി സ്റ്റാറ്റസും ഇത്തവണത്തെ തമിഴ്‌നാട് ഇലക്ഷന് കൈവന്നിട്ടുണ്ട്. ഒപ്പം മത്സരങ്ങളും അത്രയേറെ കടുപ്പമുള്ളതായി മാറി. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിറംമാറിയെത്തിയ മോദി മുതല്‍ വിജയ് ഫാന്‍സിന്റെ കാടന്‍ ആഘോഷങ്ങള്‍ വരെ നിറഞ്ഞാടിയ തമിഴ്‌നാട്ടിലെ പ്രചരണകാലം സംഭവബഹുലമായി അവസാനിച്ചിരിക്കുകയാണ്.
ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യങ്ങള്‍ തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, കന്നിപ്പോരിനിറങ്ങുന്ന വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. എം.ജി.ആര്‍, ജയലളിത, കരുണാനിധി തുടങ്ങിയ അതികായന്മാര്‍ അടക്കിവാണ തമിഴ് രാഷ്ട്രീയത്തില്‍, കേരളത്തിലേത് പോലെ തന്നെ മുന്നണികള്‍ മാറിമാറി ഭരണം പിടിക്കുന്ന ശൈലിയാണ് കാലങ്ങളായി കണ്ടുവരുന്നത്. കരുണാനിധിയും ജയലളിതയും ഇല്ലാത്ത മറ്റൊരു തെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ തമിഴകം സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പം ദേശീയ പാര്‍ട്ടികളും പുതിയതായി രൂപീകരിക്കപ്പെട്ട കക്ഷികളും കൂടി ചേരുമ്പോള്‍ ഇത്തവണത്തെ പോരാട്ടം കൂടുതല്‍ സങ്കീര്‍ണവും ആവേശകരവുമാകുന്നു.
കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളും മുന്നറിയിപ്പുകളും തൊടുത്ത് ദ്രാവിഡ മക്കളുടെ വോട്ടുകള്‍ പരമാവധി കീശയിലാക്കാന്‍ തന്നെയാണ് സ്റ്റാലിന്റെ നീക്കങ്ങള്‍. സ്ത്രീസംവരണ ബില്‍ വിഷയത്തില്‍ തമിഴ് വികാരത്തെ ഒരു പരിധി വരെ ഒന്നിച്ചൊരു കുടക്കീഴിലാക്കാന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്രത്തിനെ തമിഴ്‌നാട് തോല്‍പ്പിച്ചു എന്നായിരുന്നു ബില്‍ പരാജയപ്പെട്ടതിനെ ഉദ്ദരിച്ച് ഡിഎംകെ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം സിപിഐ, എസ്ഡിപിഐ എന്നീ എന്നീ കക്ഷികള്‍ അടക്കം 12 ഓളം പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഡിഎംകെ മുന്നണി. അതിനാല്‍ തന്നെ ന്യൂനപക്ഷ-സാമൂദായിക-ലിബറല്‍ വോട്ടുകളുടെ കരുത്ത് സ്റ്റാലിന് പിന്നിലുണ്ട്.
കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ വലിയ പ്രാധാന്യമാണ് ഇത്തവണ തമിഴ്‌നാടിന് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ വന്‍ നിര തന്നെ തമിഴകത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. ബിജെപി എന്തൊക്കെയോ കണക്ക് കൂട്ടിയിട്ട് തന്നെയാണ് ഇത്തവണ തമിഴ്‌നാട്ടില്‍ ഇറങ്ങുന്നതെന്ന് പ്രചാരണ രീതികളില്‍ നിന്ന് വ്യക്തം. വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിരണയവും അവസാന നിമിഷം തിരിച്ചടിയായെങ്കിലും അതും രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. പക്ഷേ അണ്ണാ ഡിഎംകെയും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം പൗരത്വ ഭേദഗതി നിയമം, തൊഴില്‍ വിരുദ്ധ നിയമങ്ങള്‍, വഖഫ് ഭേദഗതി നിയമം, യുഎപിഎ, ജിഎസ്ടി, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങി നിരവധി ജനവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയവരാണ് എന്ന രീതിയിലൊരു തോന്നലും തമിഴ് മണ്ണില്‍ കിനിഞ്ഞിറങ്ങിയിട്ടുണ്ട്. ഇത് ന്യൂനപക്ഷ വോട്ടുകള്‍ ഇവരില്‍ നിന്ന് അകറ്റും.
ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി പ്രചാരണവേളയില്‍ ഉന്നയിച്ചത്. കന്യാകുമാരി ജില്ലയിലെ ആറ് മണ്ഡലങ്ങളിലെ സഖ്യസ്ഥാനാര്‍ഥികള്‍ക്കായി ഒന്നിച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, അണ്ണാ ഡിഎംകെയെ മുന്‍നിര്‍ത്തി തമിഴ്‌നാട് ഭരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചതും ചര്‍ച്ചയായി.
അതേസമയം, നടന്‍ വിജയിക്കെതിരെ ഡിഎംകെ സഖ്യം കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. വിജയിക്കും അണ്ണാ ഡിഎംകെയ്ക്കും നല്‍കുന്ന വോട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ബിജെപിക്കുള്ള വോട്ടാണെന്ന് നിരന്തരമായി ഡിഎംകെ നേതാക്കള്‍ പ്രചരണ സമയത്ത് ആവര്‍ത്തിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ബിജെപി തന്ത്രപൂര്‍വ്വം കളത്തിലിറക്കിയ വ്യക്തിയാണ് വിജയ് എന്നാണ് ആരോപണം. വിജയ് പിടിക്കുന്ന വോട്ടുകള്‍ അത്രയേറെ നിര്‍ണായകമാണ് എന്ന സത്യം ഇരു മുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയിക്കാകും. അദ്ദേഹത്തിന്റെ പ്രചണങ്ങളില്‍ ഇരമ്പിയാര്‍ത്ത പതിനായിരങ്ങള്‍ എല്ലാം വോട്ടായി മാറില്ലെങ്കിലും അതില്‍ വലിയൊരു ശതമാനം തീരുമാനിക്കും തമിഴ്‌നാട് ആര് ഭരിക്കണമെന്ന്. വിജയ് എക്‌സ് ഫാക്ടര്‍ ആയിരിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും സമ്മതിക്കുന്നുണ്ട്.
കന്യാകുമാരിയായിരുന്നു ഇത്തവണ പാര്‍ട്ടികളെല്ലാം കൂടുതല്‍ ശ്രദ്ധ കൊടുത്ത മണ്ഡലം. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഇവിടേക്കു നേരിട്ടെത്തി പ്രചാരണം നടത്തിയതിനു പിന്നിലെന്താണ്? സിഎസ്‌ഐ അടക്കം ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ കാര്യങ്ങള്‍ നിര്‍ണയിക്കും. ക്രിസ്ത്യാനിയായ വിജയ് നയിക്കുന്ന ടിവികെ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടുമെന്ന സൂചനകള്‍ക്കിടെ ഡി എം കെ മുന്നണിക്ക് പിന്തുണയുമായി തമിഴ്‌നാട് ബിഷപ്പ്‌സ് കൗണ്‍സില്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
മലയാളി വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള തമിഴ്‌നാട്ടില്‍ മറിയ ഉമ്മനടക്കം കേരളത്തില്‍ നിന്നുള്ള നേതാക്കളും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു. ചെന്നൈയിലെ 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഏക സീറ്റായ വെളാച്ചേരി നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാന പ്രശ്‌നമാണ്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ദേശീയ നേതാക്കളുടെ സജീവ ഇടപെടലുകളും കൂടി ചേരുമ്പോള്‍ തമിഴ്‌നാട് ഇത്തവണ കാത്തിരിക്കുന്നത് ആവേശകരവും പ്രവചനാതീതവുമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തെയാണ്. പണവും സമ്മാനങ്ങളും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നത് തമിഴകത്ത് സാധാരണമാണ്. അതും പോളിങ്ങിനെ സ്വാധീനിക്കും. പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി വോട്ടര്‍മാരുടെ എണ്ണം തിട്ടപ്പെടുത്തി പണം കൈമാറുകയാണ് ചെയ്യുന്നത്. ഒരു വോട്ടിന് ചുരുങ്ങിയത് ആയിരം രൂപയാണ് നല്‍കുന്നത്. ഇരുകൂട്ടരില്‍നിന്നും പണം വാങ്ങി തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതാണ് പതിവ്.
ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച തമിഴകം ചരിത്ര വിധിയെഴുത്തിന് ബൂത്തിലെത്തും. 234 നിയമസഭ മണ്ഡലങ്ങളിലായി 4,023 സ്ഥാനാര്‍ഥികളാണ് കളത്തിലുള്ളത്. സ്റ്റാലിന് രണ്ടാമൂഴത്തിന് കളമൊരുങ്ങുമോ? അതോ ബി.ജെ.പി പിന്തുണയോടെ എടപ്പാടി പളനിസാമിക്ക് ഭരണം തിരിച്ചുപിടിക്കാനാവുമോ? ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വിപ്ലവം തീര്‍ക്കുമോ? അയല്‍പ്പക്കത്തെ പോരിന് ആകാംഷയോടെ നമുക്കും കാത്തിരിക്കാം.






