പാരിസ്: ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുകയും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുകയും ചെയ്യുന്നതിനായി ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഫ്രാൻസിന്റെ ഇടപെടൽ.
ഇതിന്റെ ഭാഗമായി ഫ്രഞ്ച് വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗാളിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പൽ സംഘത്തെ ചെങ്കടലിൽ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ബ്രിട്ടണുമായി ചേർന്നാണ് ഈ സുരക്ഷാദൗത്യം ഒരുക്കിയിരിക്കുന്നത്. ഇതിനകം 12 രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഹോർമുസ് വഴിയുള്ള ഇറാൻ കപ്പലുകൾക്ക് സുരക്ഷിത പാത അനുവദിക്കണമെന്നും, അതേസമയം ആണവ വിഷയങ്ങളിൽ ഇറാൻ യുഎസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഫ്രാൻസ് നിർദേശിച്ചു. യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു.
ഈ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹുരാഷ്ട്ര നാവിക സേനയെ വിന്യസിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇറ്റാലിയൻ, ഡച്ച് യുദ്ധക്കപ്പലുകളും ഫ്രഞ്ച് സംഘത്തെ അനുഗമിക്കുന്നുണ്ട്.




