കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകുന്നതിലെ താമസം മാത്രം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിരീക്ഷണം നടത്തിയത്. 2010 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി കണ്ടെത്തി. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഡോക്ടറോട് വിവരം പങ്കുവെച്ചത്. തുടർന്ന് അമ്മയ്‌ക്കൊപ്പം 15 ദിവസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 2011 ജനുവരി 4നാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ വൈകിപ്പിന് വ്യക്തമായ വിശദീകരണം ഉണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തി.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കാൻ ബലം പ്രയോഗിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിയെ നേരത്തെ ശിക്ഷിച്ചത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഏഴ് വർഷം തടവ് വിധിച്ച ശിക്ഷ അപ്പീലിൽ അഞ്ച് വർഷമായി കുറച്ചിരുന്നു.




