കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച തുടർച്ചയായ നടപടികളിൽ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തി ഉയരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കിയതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മഹിളാ അസോസിയേഷൻ സ്ഥാനവും നഷ്ടമായത്, പാർട്ടി നടപടി അതിവേഗവും തിരഞ്ഞെടുക്കപ്പെട്ടതുമാണെന്ന വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സമാനമായോ അതിലുമേറെ ഗുരുതരമായോ ആരോപണങ്ങൾ നേരിടുന്ന മറ്റ് നേതാക്കളോട് പാർട്ടി ഇതേ സമീപനം സ്വീകരിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരെ ഇതുവരെ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടില്ലെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്ന പാർട്ടി, ദിവ്യയുടെ കാര്യത്തിൽ മാത്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതാണ് ഇരട്ടത്താപ്പിന് തെളിവെന്ന ആരോപണവും ഉയരുന്നു.ആന്തൂർ നഗരസഭയിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയയായ പി.കെ. ശ്യാമളയെ പാർട്ടി അന്ന് ഒറ്റക്കെട്ടായി സംരക്ഷിച്ച സംഭവവും വീണ്ടും ചർച്ചയാകുന്നുണ്ട്. ശ്യാമളയെ ചേർത്തുപിടിച്ച സിപിഎം പിന്നീട് അവരെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ഉയർത്തിയിരുന്നു. സമാന സാഹചര്യത്തിൽ പി.പി. ദിവ്യയെ പാർട്ടിയും സംഘടനയും കൈവിടുന്നതാണ് കണ്ണൂർ ജില്ലയിൽ ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.










