കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ വിളിക്കാൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഏതാനും വരികളിലുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി.
തങ്കമ്മയുടെ മൂത്തമകൻ അനിൽ ചെമ്പിലാണ് താമസിക്കുന്നത്. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് കാലം ക്ഷേത്രങ്ങളിൽ പൂക്കൾ എത്തിച്ചു നൽകിയിരുന്ന സുനിൽ ഡ്രൈവറായും ജോലി ചെയ്തിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഇരുവരുടെയും മരണത്തിൽ വ്യക്തതവരികയുള്ളൂ.






