പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
40 വർഷം മുമ്പ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതായാണ് കുടുംബം പറയുന്നത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ദാമോദര മേനോൻ നാട്ടിലെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
അതേസമയം, 42 വർഷമായി പൊലീസ് തിരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് സംശയിക്കുന്ന ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്.
ജോൺ മേനോൻ ദുരൂഹ ഇടപാടുകളിൽ ഏർപ്പെട്ടിരുന്നയാളാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിർമാണ സാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് നടന്ന ക്രമക്കേടിൽ ജോണിന്റെ പങ്കാളിയായ പാകിസ്ഥാൻ സ്വദേശിക്കെതിരെ കേസെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബാംഗമാണെന്നാണ് ജോൺ മേനോൻ ചിലരോട് പരിചയപ്പെടുത്തിയിരുന്നതെന്നും വിവരമുണ്ട്. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.


